Tuesday, June 9, 2015

ഫ്രഞ്ച്കാരി






സ്പെയിൻ
ഒരു ബുദ്ധിമതിയായ സ്ത്രീ
ഒരു സുന്ദരിയായ സ്ത്രീ
എല്ലാ വ്യതിയാനങ്ങളെയും സാധ്യതകളെയും കുറിച്ച് അവള്‍ക്കറിയാം
ഡുഷാമ്പിന്റെ സുഭാഷിതങ്ങളുടെയും ഡിഫോയുടെ കഥകളുടെയും വായനക്കാരി
വിഷണ്ണയായിരിക്കുമ്പോളും മദ്യപിച്ചിരിക്കുമ്പോളും ഒഴികെ
പൊതുവേ അസൂയാവഹമായ ആത്മനിയന്ത്രണം പുലര്‍ത്തുന്നവള്‍
ചിലപ്പോളത് രണ്ടുമൂന്നു ദിവസം നീണ്ടുനിന്നേക്കാം
വീഞ്ഞിന്റേയും മരുന്നിന്റേയും
കോച്ചിപ്പിടിക്കുന്ന പിന്തുടര്‍ച്ചയായി
പതിവുപോലെ
പതിനഞ്ചും പതിനെട്ടും വയസ്സിന്നിടയ്ക്ക്
അവള്‍ക്കെന്തു സംഭവിച്ചു എന്ന കഥപറയാന്‍ തുടങ്ങും
ഒരു ഭീകരരതിചിത്രം
തുണിയഴിച്ച ശരീരങ്ങള്‍ പിന്നെ നിയമവാഴ്ചയുടെ അങ്ങേയതിരില്‍ നടക്കുന്ന ഇടപാടുകള്‍
തൊഴില്‍പരമായി നടിയായിരിക്കെത്തന്നെ വിചിത്രമായ ദുരാഗ്രഹങ്ങളുള്ള ഒരു പെണ്‍കുട്ടി
ഞാനവളെ കാണുമ്പോള്‍ അവള്‍ക്ക് ഇരുപത്തിയഞ്ച് തികഞ്ഞിട്ടേയുണ്ടായിരുന്നുള്ളു
പ്രശാന്തമായിരുന്ന ഒരു കാലത്ത്
അവള്‍ വാര്‍ദ്ധക്യത്തേയും മരണത്തേയും ഭയപ്പെട്ടിരുന്നു എന്ന് എനിക്കു തോന്നുന്നു
അവള്‍ക്ക് വാര്‍ദ്ധക്യമെന്നാല്‍ മുപ്പതുവയസ്സായിരുന്നു
മുപ്പതുകൊല്ലങ്ങളുടെ യുദ്ധം
ധര്‍മ്മോപദേശം ചെയ്യാന്‍ തുടങ്ങിയ യേശുവിന്റെ മുപ്പതാംകൊല്ലം
മറ്റേതുവയസ്സും പോലെതന്നെയാണത്
മെഴുകുതിരിവെട്ടത്തില്‍ അത്താഴത്തിനിടയില്‍
ഈ ഗ്രഹത്തിലെ ഏറ്റവും സാഹിതീയമായ പുഴയുടെ ഒഴുക്കു നോക്കിക്കൊണ്ട്
ഞാനവളോടു പറഞ്ഞു
പക്ഷെ ഞങ്ങളെ സംബന്ധിച്ച് ഇടം മറ്റെവിടേയോ ആയിരുന്നു
പതികാലത്തില്‍ പിടിമുറുക്കിയ കൂട്ടുകെട്ടുകളില്‍,
അപൂര്‍വ്വ സുന്ദരമായ പതിഞ്ഞ ആംഗ്യങ്ങളില്‍
ഭയത്താല്‍ അലങ്കോലപ്പെട്ട ഇരുണ്ടകിടക്കകളില്‍
ശൂന്യമായ കണ്ണാടിച്ചുവരുകളുടെ ആവര്‍ത്തിത പ്രതിഫലനങ്ങളില്‍
യാഥാര്‍ത്ഥ്യങ്ങളുടെ ഗര്‍ത്തത്തില്‍
ഞങ്ങളുടെ കേവലത
ഞങ്ങളുടെ വോള്‍‍ട്ടയര്‍
ഞങ്ങളുടെ കിടപ്പുമുറികളുടേയും ചമയമുറിയുടേയും സങ്കല്പങ്ങള്‍
നേരത്തെ പറഞ്ഞപോലെ അസാധാരണമായ മുന്‍കാഴ്ചകളുള്ള,
ബുദ്ധിമതിയായ പെണ്‍കുട്ടി
(ഞങ്ങള്‍ ലാറ്റിനമേരിക്കകാരില്‍ അതു വിരളം)
കൊലയാളികള്‍ക്കു പോലും പാസ്ബുക്കുള്ള
അവളുടെ രാജ്യത്ത് അതു വളരെ സാധാരണം
അവളും ഒട്ടും പിന്നിലാവാന്‍ പോകുന്നില്ല.
ഒരു പാസ്ബുക്കും ഒരു ട്രിസ്റ്റിന്‍ കാര്‍ബലിന്റെ ഫോട്ടോയും
നാം ജീവിക്കാത്ത എന്തിനെയോ കുറിച്ചുള്ള ഗൃഹാതുരത്വം
മരിക്കുന്ന സൂര്യനെ ആ മഹാനദി വലിച്ചിഴക്കുമ്പോള്‍
അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഇടതടവില്ലാതെ ഒഴുകി
എനിക്കു മരിക്കണ്ട,
കിടപ്പറയുടെ കുത്തിത്തുളയ്ക്കുന്ന ഇരുട്ടില്‍
പാരമ്യതയിലേക്ക് കുതിക്കുന്നതിന്നിടക്ക് അവള്‍ മന്ത്രിച്ചു
എനിക്കെന്താണു ചെയ്യേണ്ടതെന്നറിഞ്ഞുകൂടായിരുന്നു,
എനിക്ക് സത്യമായും എന്താ ചെയ്യേണ്ടതെന്നറിഞ്ഞുകൂടായിരുന്നു,
അവളെ തഴുകുകയും
ജീവിതം പോലെ ഉയര്‍ന്നുതാഴുമ്പോള്‍
ചേര്‍ത്തുപിടിക്കുകയുമല്ലാതെ,
നിഷ്കളങ്കരും പീഡിതരുമായ
ഫ്രാന്‍സിലെ കവികളെപ്പോലെ ഉയര്‍ന്നും താണും,
അവള്‍ ഭൂമിയിലേക്കു തിരിച്ചെത്തുംവരെ,
പിന്നെ അവളുടെ ചുണ്ടുകളില്‍ നിന്നു പൊട്ടിമുളച്ചു
അവളുടെ താരുണ്യകാണ്ഡങ്ങള്‍
മെട്രോയിലെ ചലിക്കും ഗോവണികളില്‍നിന്നുള്ള കരച്ചിലിന്റെ മാറ്റൊലികള്‍
ഒരേസമയം രണ്ടുപേര്‍ക്കൊപ്പം രതിയിലേര്‍പ്പെടുന്നതിന്റെ മാറ്റൊലികള്‍
അത് ഞൊടിയിടകൊണ്ട്
ഞങ്ങളുടെ കിടപ്പറനിറച്ചു.
അഴുക്കുഭാണ്ഡങ്ങള്‍ക്കും
അതില്‍ ഉപേക്ഷിക്കപ്പെട്ട കൈത്തോക്കുകള്‍ക്കും മീതെ
പുറത്തു മഴപെയ്തപ്പോള്‍
ഓര്‍മ്മയും കാരണവുമൊഴിച്ച്
എല്ലാത്തിനേയും അത് ഒലിച്ചിറക്കി
നിങ്ങളെ വട്ടാക്കുന്ന
അവളെ വട്ടാക്കുന്ന
ഉടുപ്പുകള്‍ , തുകലാവരണങ്ങള്‍, ഇറ്റാലിയന്‍ ബൂട്ടുകള്‍, അടിവസ്ത്രങ്ങള്‍
ഞങ്ങളുടെ മിന്നുന്ന വിങ്ങുന്ന കിടപ്പുമുറിയില്‍ അവ വന്നും പോയുമിരുന്നു.
അടുപ്പം കുറഞ്ഞ സാഹസങ്ങളുടെ മിന്നലാട്ടങ്ങള്‍
ഈയാമ്പാറ്റകണക്കെ അവളുടെ മുറിവേറ്റകണ്ണുകളില്‍ മിന്നിത്തിളങ്ങി
ഒരു പ്രണയവും അവസാനം വരെ നിലനില്‍ക്കുന്നില്ല
പക്ഷെ മറക്കാനാവാത്തതെന്ന് അന്തിമമായി തെളിയിക്കും
അതാണവള്‍ ജനാലപ്പടിയില്‍ ഇരുന്നുകൊണ്ട് പറഞ്ഞത്
സമയത്തില്‍ ഞാന്നുകിടക്കുന്ന അവളുടെ മുഖം,
അവളുടെ ചുണ്ടുകള്‍ : ഒരു പ്രതിമയുടെ ചുണ്ടുകള്‍
ഒരു മറക്കാനാവാത്ത പ്രണയം
മഴയ്ക്കു താഴെ
ആന്റിനകളാല്‍ രോമാഞ്ചപ്പെട്ട്,
ഇരുപതാംനൂറ്റാണ്ടിന്റെ പ്രാവിന്‍കാഷ്ഠവുമായി സഹവസിക്കുന്ന
പതിനേഴാംനൂറ്റാണ്ടിലെ മേടകള്‍ ഉയര്‍ന്നുനില്‍ക്കുന്ന
ആകാശത്തിനുതാഴെ
അതിനു നടുക്ക്
വേദനയുണ്ടാക്കാനുള്ള
അണയ്ക്കാനാവാത്ത എല്ലാ കഴിവുകളും
വര്‍ഷങ്ങളായി തോല്‍പ്പിക്കാനാവാത്തത്
പ്രണയങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനാവാത്തത്
മറക്കാനാവാത്തത്
അതെ അങ്ങനെതന്നെയാണവള്‍ പറഞ്ഞത്
ചെറുതും മറക്കാനാവാത്തതുമായ പ്രണയം,
ഒരു ചുഴലിക്കാറ്റുപോലെ?
അല്ല, ഒരു പ്രണയം
വെട്ടിമാറ്റപ്പെട്ട ഒരു ശിരസ്സിന്റെ ചുരുങ്ങിയ നിശ്വാസം പോലെ,
ഒരു രാജാവിന്റെ അല്ലെങ്കില്‍ ബ്രെട്ടണ്‍ ഗണത്തിന്റെ ശിരസ്സുപോലെ,
സൗന്ദര്യം പോലെ ചുരുങ്ങിയത്,
സൂക്ഷ്മമായ സൗന്ദര്യം,
അതില്‍ ഈ ലോകത്തിന്റെ മുഴുവന്‍ ഗാംഭീര്യവും ദുരിതവും ഉള്‍ക്കൊണ്ടിരുന്നു
സ്നേഹിക്കുന്നവര്‍ക്കു മാത്രമേ അതു കാണാനാവൂ

No comments:

Post a Comment