Thursday, June 25, 2015

അമ്മമാർ ഒരു താരാട്ട് പാടുന്നു( 1994 ലെ റുവാണ്ടൻ കൂട്ടക്കുരുതിക്കു ശേഷം)


ഉഗാണ്ട
അമ്മമാർ താരാട്ടുപാടുന്നു
നിഴലിനെ പുറത്താക്കി
ഇരുട്ട് മരങ്ങളിലേക്കിറങ്ങുന്നപോലെ
ആ ഐന്ദ്രിയമായ സ്വരങ്ങൾ അലയടിച്ചു ചുഴിയിടുന്നു
 വളർന്നുമുറ്റിയ പുല്ലുകൾക്കും കാട്ടുപൊന്തകൾക്കും ചുറ്റിൽ,
തലയറുക്കപ്പെട്ടു മരിച്ചവരുടെ മലകളെയും
അലറിവിളിച്ച തൊണ്ടകളെ പിളർത്തിയ
വടിവാളിൻ തിളക്കത്തെയും മറച്ചുകൊണ്ട്

ഈ താവളത്തിൽ ആനന്ദമേതുമില്ലെങ്കിലും
അമ്മമാർ ജീവിതത്തിന്റെ ലയാത്മകത സംഗീതം നിലനിർത്തുന്നു
ആകാംക്ഷയുള്ള കാറ്റിനെ കീഴടക്കുന്നു
കുട്ടികളുടെ ആത്മാവിലേക്കു ശക്തിപകർന്നു പാടാൻ
കുട്ടികൾ - പ്രാതലിന്റെ രുചിയിതുവരെ അറിയാത്തവർ
വൈകുന്നേരം ചീവീടിന്റെ ചിലപ്പ് കേൾക്കാത്തവർ
അമ്മമാർ താരാട്ടുപാടുന്നു
തുറിച്ചുനോക്കുന്ന മുഖങ്ങൾക്കായ്
കാലൊച്ച കേൾക്കുമ്പോഴേ പേടിച്ചു ചുരുളുവോർക്കായ്
കളിക്കൂട്ടുകാർ ഇളിക്കുന്ന അസ്ഥികൂടമായിത്തീർന്നവർക്കായ്
അമ്മമാരൊരു താരാട്ടുപാട്ടാവുന്നു

സങ്കടത്തിന്റെ ചൂളംവിളിയെ നിശ്ശബ്ദമാക്കികൊണ്ട്
രാ‍ാജ്യത്തിനു കരുണ തിരികെ കൊടുത്തുകൊണ്ട്

No comments:

Post a Comment