അസെർബൈജാൻ
നീ ഒരു വെളിച്ചമായിരുന്നെങ്കിൽ ഞാൻ നിന്നെ പൊതിഞ്ഞു നിന്നേനെ
നീ , എന്റെ ജ്വലിക്കുന്ന പ്രിയമേ , നിന്റെ ജ്വാലയിൽ ഞാൻ എന്നെത്തന്നെയെരിച്ചേനെ
എന്റെ ജീവിതം മുഴുവൻ ഞാൻ തീയിലായേനെ
നീ എന്റെ തുണയ്ക്കായ് വന്നിരുന്നില്ലെങ്കിൽ
നീ എന്നെ മഴപോലെ തണുപ്പിച്ചില്ലെങ്കിലും
ഞാൻ നിന്റെ ചൂടിനാൽ, ആവിയാൽ അതിജീവിച്ചേനേ.
ഞാനൊരു ഫീനിക്സായി
കാവൽ നിന്നേനെ, എരിഞ്ഞുകൊണ്ട്
നീ ചിരിയാണ്
പക്ഷേ ഞാനൊരു കണ്ണുനീര്‍
നീ എവിടെ എന്റെ പ്രിയപ്പെട്ടവനെ?
എന്റെ ആത്മാവിലെ ശൈത്യം കടുത്തതാണ്
എനിക്ക് ചിരിക്കാനാവുന്നില്ല
നീ ചിരിക്കൂ, എന്റെ പ്രിയപ്പെട്ടവനേ!
ലോകം ആഘോഷത്തിന്റെ നടുവിലാവുമ്പോൾ
എന്റെ ആത്മാവിലെന്താണീ മൌഢ്യം?
ഞാനെന്തു ചെയ്യണം ഈ ദൌർഭാഗ്യവതിയായ ഞാൻ,
എനിക്കെന്റെ സങ്കടമടക്കാനാവുന്നില്ല
ദുഖമെന്റ അഭിമാനിയായ തല കുനിച്ചിരിക്കുന്നു
എനിക്കെന്റെ പ്രിയമുള്ള കൂട്ട് നഷ്ടപ്പെട്ടിരിക്കുന്നു
എന്റെ മുഖത്തുനിന്ന് അരുവിപോലൊഴുകുന്ന
കണ്ണീർ തുടക്കാനെനിക്കാവുന്നില്ല
ഞാൻ മരുഭൂവിൽ വീരിഞ്ഞ പൂവ്
ഞാൻ വരണ്ടഋതു മാത്രമുള്ളൊരു വർഷം
നിന്നിൽനിന്നകന്ന് , എനിക്ക് മരിക്കണം
പക്ഷേ എനിക്കു ചെയ്യാനാവാത്തത് എങ്ങനെ ചെയ്യും? ?
ഞാനെവിടെ നോക്കിയാലും , എല്ലാം നിന്നെയോർമ്മിപ്പിക്കുന്നു
പക്ഷെ നിന്റെ ഒരു വാർത്തയുമില്ല
എനിക്കിപ്പോൾ മിണ്ടാൻ ആകെയുള്ള കൂട്ട്
നമ്മുടെ ദുഃഖഭരിതമായ ഓർമ്മകൾ മാത്രം
