Showing posts with label സൗദി അറേബ്യ. Show all posts
Showing posts with label സൗദി അറേബ്യ. Show all posts

Thursday, June 25, 2015

അമ്മയുടെ പാരമ്പര്യസ്വത്ത്

സൌദി അറേബ്യ
അമ്മേ,
കല്യാണത്തിനിടാനുള്ള ഒരു മാലയുടെ പാരമ്പര്യസ്വത്തുപോലും
നീയെനിക്കു തന്നില്ല
പകരം ഒരു തലവെട്ടിയന്ത്രത്തിനു മേൽ ഉയർന്നുനിൽക്കുന്ന
ഒരു കഴുത്തു തന്നു.
എന്റെ മുഖം മറയ്ക്കാൻ ഒരു ചിത്രപ്പണികളുള്ള
മുഖപടം തന്നില്ല
പകരം നമ്മുടെ ആണുങ്ങളുടെ അരപ്പട്ടയിലെ കഠാരിപോലെ തിളങ്ങുന്ന
പ്രാപ്പിടിയൻ കണ്ണുകൾ തന്നു.
ഒരു ഈന്തപ്പനയെങ്കിലും നടാൻ പാകത്തിനു ഇത്തിരി മണ്ണുതന്നില്ല്ല
പകരം തന്നു , ഉർവ്വര ചന്ദ്രക്കലാപ്രദേശത്തെ* ആദിമഫലം:
എന്റെ ഗർഭപാത്രം

നീ എന്നെ അയല്പക്കത്തെ മറ്റെല്ലാ കുട്ടികളോടുമൊപ്പം
ഉറങ്ങാൻ സമ്മതിച്ചു
എന്റെ ദുഃഖം പുതിയ വിപ്ലവകാരിക്കു
ജന്മം കൊടുക്കാനെന്നപോലെ
നിന്റെ മനസ്സിന്റെ മാറാപ്പിൽ നിന്ന്
ഏദൻതോട്ടത്തിലെ ഒരു വിത്തു കണ്ടെത്താമെന്നും
ഋതുക്കൾ കൈവിട്ട എന്റെ ഹൃദയത്തിൽ
അതു നട്ടുമുളപ്പിക്കാമെന്നും ഞാൻ കരുതി
പകരം
നീ എനിക്കായി കരുതിവച്ചു
തെളിയാത്തൊരു കുട്ടിയുടെ പേരു വായ്ത്തലയിൽ കൊത്തിവച്ച
ഒരു ഉറയില്ലാ വാൾ
എന്നിലെ എല്ലാ പൊഴികളും
എല്ലാ ചിന്നലുകളും
തുറന്നു
ഒരു ഉറ
ഞാൻ വാളെന്റെ നെഞ്ചിലാഴ്ത്തി
എന്നാൽ ചുവരിനത് ഉൾക്കൊള്ളാനായില്ല
ഞാനതെന്റെ ശ്വാസകോശത്തിൽ തറച്ചു
എന്നാൽ കിളിവാതിലുകൾക്കത് പെട്ടിയിലൊതുക്കാനായില്ല
ഞാനതെന്റെ അരക്കെട്ടിലാഴ്ത്തി
എന്നാലാ പാർപ്പിടം തീരെ ചെറുതായിരുന്നു
അതു തെരുവിലേക്കു നീട്ടി
ഔദ്യോഗിക ഒഴിവുദിന അലങ്കാരങ്ങളെ
ഇനി വരുന്ന വിരുന്നുകാല ഋതുക്കളെ വിളിച്ചറിയിക്കുന്ന
നിലം മെഴുകിയ കീലുവരെ
പൊളിച്ചുകളഞ്ഞു
അമ്മേ,
ഇന്ന്, നീയെനിക്കു തന്ന പാരമ്പര്യ വസ്തുക്കൾ പിടിച്ചുവാങ്ങാ‍ൻ അവർ വന്നു
അവർക്ക് കുട്ടികളുടെ വിരലടയാളങ്ങൾ വായിക്കാനായില്ല
എന്റെ ഹൃദയധമനികൾക്കും
അമ്മവയറ്റിലെ കുട്ടികളെയെല്ലാം ഊട്ടുന്ന
പൊക്കിൾക്കൊടിക്കും ഇടയിലായി പരന്നു കിടക്കുന്ന
വഴികളിലൂടെ നടക്കാനവർക്കായില്ല
അയൽ‌പ്രദേശങ്ങളിലെ കുഞ്ഞുങ്ങളെ മുഴുവൻ
അവർ ചോദ്യം ചെയ്യാനായി തടഞ്ഞു വച്ചു
അവർക്കു കുട്ടികളുടെ നിഷ്കളങ്ക നോട്ടങ്ങളെ കുറ്റപ്പെടുത്താനായില്ല
അവരെന്റെ കീശകൾ തപ്പി
എന്റെ ഉടുപ്പൂരി
തൊലിപൊളിച്ചു
പക്ഷേ എന്റെ മാറിലെ
ഇരട്ടപ്രാവുകൾ
കൂടുകെട്ടിയിരിക്കുന്ന
മിന്നും നൂലുകളിലെക്കെത്താൻ
അവർക്കു കഴിഞ്ഞില്ല

Friday, June 5, 2015

മാന്യത ഇളക്കി


സൗദി അറേബ്യ
പഠിപ്പിന്റെ വാതിൽ മറികടന്ന്
കറുത്ത അബായയുടെ ഇളംചൂടിൽ പൊതിഞ്ഞ്
തലമുതൽ കാൽ വരെ വിനയത്തോടെ മേലങ്കിയിൽ മൂടി
ഒരു മുടിനാർ വഴുതാതെ , തൊലിപ്പുറം കാണാതെ
അവൾ തലപൊക്കിപ്പിടിച്ച്
ഭാവിയെ പറ്റി ചിന്തിച്ച്
കയ്യിൽ നിറയെ പുസ്തകവുമായി
തല മേഘത്തോളമുയർത്തി
മുത്താഴം, ടെലിവിഷൻ, പഠിപ്പ്, കൂട്ടുകാർ
അങ്ങനെയാണവളുടെ ദിവസങ്ങൾ പോവുക
അടുത്തുള്ള ഭാവി , അകലെയുള്ള ഭാവി,
ആനന്ദം നിറഞ്ഞ്, പ്രതീക്ഷതുളുമ്പി

"ഹേയ് നിന്നെത്തന്നെ "പാർക്കിങ്ങ് സ്ഥലത്തെ ആക്രോശം
"കറുത്ത ചെരിപ്പിട്ട നിന്നെ" ഒച്ച ഉയരുന്നു
ഓഹ് ,ഓഹ്,മടിയോടെ അവൾ തിരിഞ്ഞു നോക്കുന്നു
പേടിച്ചു വിറയ്ക്കുന്നു
ചൂളുന്നു
തുടലുപൊട്ടിച്ച ദേഷ്യത്തെ നോക്കുന്നു
സ്വയം നല്ലപിള്ളചമയുന്ന , താടിയുള്ള രൂപം
ആൾക്കൂട്ടത്തിനിടയിലൂടെ ഇടിച്ചുകയറുന്നു
കൊളാസസിനെപ്പോലെ തന്റെ
ഇടുങ്ങിയലോകത്ത് കാലകത്തി നിൽക്കുനു
പെൺകുട്ടിയുടെ ആചാരനിന്ദയെ
ചുവപ്പ് കണ്ട് കലിപൂണ്ടകാളയെ പോലെ ചുരമാന്തിയ
അയാളുടെ ഉണർച്ചയിൽ അനുചരസംഘം ബദ്ധപ്പെട്ടപ്പോൾ
കഴുത്തുകൾ കാണാൻ വേണ്ടി നീണ്ടു
ആൾക്കൂട്ടം പ്രദർശനത്തിനൊരുങ്ങി
അയാൾ ഗർജ്ജിച്ചു തുടങ്ങി
അയാളുടെ അടുത്തുണ്ടായിരുന്ന പോലീസ്
"നിൽക്കൂ , നിന്റെ സ്കാർഫ് ഊർന്നു വീണിരിക്കുന്നു"
അധിക്ഷേപം തുടങ്ങി,ആക്കം കൂടി
തല കുനിഞ്ഞു
കണ്ണുനിലത്തേയ്ക്കായി
ചുമലുകൾ ഇടിഞ്ഞു
പേടിച്ച് '
അശങ്കപ്പെട്ട്
കെഞ്ചി
അവളുടെ അഗാധസത്തയിലേയ്ക്ക്
നുഴഞ്ഞു കയറി
അവൾ ഏതെങ്കിലും പ്രാർത്ഥന തെറ്റിച്ചൊ?
അവളൊരു അനുസരണംകെട്ട മകളാണോ?
ചതിക്കുന്ന, നുണപറയുന്ന, കക്കുന്ന
കുട്ടിയെ തല്ലുന്ന , മൃഗം, മറ്റുള്ള ആത്മാക്കളോട് ക്രൂരയാവുന്ന ഒരു ജന്തു?
അവളെന്താ ചെയ്തത്?
അവളുടെ തട്ടമൂരിപ്പോയി
നിയന്ത്രിക്കുന്നവരുടെ കണ്ണിൽ
മാപ്പില്ലാത്ത നിന്ദ
അതവളുടെ പാപം
എന്നത്തേയ്ക്കുമായുള്ള അപമാനം
ദൈവകൃപയിൽ നിന്നുള്ള വീഴ്ച്ച
അവളുടെ ദൂഷ്യം?
മനസ്സ് വിചിത്രമാണ്,
ആത്മാവ് കുറേക്കൂടെ വിചിത്രമാണ്
കലാപം തുടങ്ങുന്നു