സൌദി അറേബ്യ
അമ്മേ,കല്യാണത്തിനിടാനുള്ള ഒരു മാലയുടെ പാരമ്പര്യസ്വത്തുപോലും
നീയെനിക്കു തന്നില്ല
പകരം ഒരു തലവെട്ടിയന്ത്രത്തിനു മേൽ ഉയർന്നുനിൽക്കുന്ന
ഒരു കഴുത്തു തന്നു.
എന്റെ മുഖം മറയ്ക്കാൻ ഒരു ചിത്രപ്പണികളുള്ള
മുഖപടം തന്നില്ല
പകരം നമ്മുടെ ആണുങ്ങളുടെ അരപ്പട്ടയിലെ കഠാരിപോലെ തിളങ്ങുന്ന
പ്രാപ്പിടിയൻ കണ്ണുകൾ തന്നു.
ഒരു ഈന്തപ്പനയെങ്കിലും നടാൻ പാകത്തിനു ഇത്തിരി മണ്ണുതന്നില്ല്ല
പകരം തന്നു , ഉർവ്വര ചന്ദ്രക്കലാപ്രദേശത്തെ* ആദിമഫലം:
എന്റെ ഗർഭപാത്രം
നീ എന്നെ അയല്പക്കത്തെ മറ്റെല്ലാ കുട്ടികളോടുമൊപ്പം
ഉറങ്ങാൻ സമ്മതിച്ചു
എന്റെ ദുഃഖം പുതിയ വിപ്ലവകാരിക്കു
ജന്മം കൊടുക്കാനെന്നപോലെ
നിന്റെ മനസ്സിന്റെ മാറാപ്പിൽ നിന്ന്
ഏദൻതോട്ടത്തിലെ ഒരു വിത്തു കണ്ടെത്താമെന്നും
ഋതുക്കൾ കൈവിട്ട എന്റെ ഹൃദയത്തിൽ
അതു നട്ടുമുളപ്പിക്കാമെന്നും ഞാൻ കരുതി
പകരം
നീ എനിക്കായി കരുതിവച്ചു
തെളിയാത്തൊരു കുട്ടിയുടെ പേരു വായ്ത്തലയിൽ കൊത്തിവച്ച
ഒരു ഉറയില്ലാ വാൾ
എന്നിലെ എല്ലാ പൊഴികളും
എല്ലാ ചിന്നലുകളും
തുറന്നു
ഒരു ഉറ
ഞാൻ വാളെന്റെ നെഞ്ചിലാഴ്ത്തി
എന്നാൽ ചുവരിനത് ഉൾക്കൊള്ളാനായില്ല
ഞാനതെന്റെ ശ്വാസകോശത്തിൽ തറച്ചു
എന്നാൽ കിളിവാതിലുകൾക്കത് പെട്ടിയിലൊതുക്കാനായില്ല
ഞാനതെന്റെ അരക്കെട്ടിലാഴ്ത്തി
എന്നാലാ പാർപ്പിടം തീരെ ചെറുതായിരുന്നു
അതു തെരുവിലേക്കു നീട്ടി
ഔദ്യോഗിക ഒഴിവുദിന അലങ്കാരങ്ങളെ
ഇനി വരുന്ന വിരുന്നുകാല ഋതുക്കളെ വിളിച്ചറിയിക്കുന്ന
നിലം മെഴുകിയ കീലുവരെ
പൊളിച്ചുകളഞ്ഞു
അമ്മേ,
ഇന്ന്, നീയെനിക്കു തന്ന പാരമ്പര്യ വസ്തുക്കൾ പിടിച്ചുവാങ്ങാൻ അവർ വന്നു
അവർക്ക് കുട്ടികളുടെ വിരലടയാളങ്ങൾ വായിക്കാനായില്ല
എന്റെ ഹൃദയധമനികൾക്കും
അമ്മവയറ്റിലെ കുട്ടികളെയെല്ലാം ഊട്ടുന്ന
പൊക്കിൾക്കൊടിക്കും ഇടയിലായി പരന്നു കിടക്കുന്ന
വഴികളിലൂടെ നടക്കാനവർക്കായില്ല
അയൽപ്രദേശങ്ങളിലെ കുഞ്ഞുങ്ങളെ മുഴുവൻ
അവർ ചോദ്യം ചെയ്യാനായി തടഞ്ഞു വച്ചു
അവർക്കു കുട്ടികളുടെ നിഷ്കളങ്ക നോട്ടങ്ങളെ കുറ്റപ്പെടുത്താനായില്ല
അവരെന്റെ കീശകൾ തപ്പി
എന്റെ ഉടുപ്പൂരി
തൊലിപൊളിച്ചു
പക്ഷേ എന്റെ മാറിലെ
ഇരട്ടപ്രാവുകൾ
കൂടുകെട്ടിയിരിക്കുന്ന
മിന്നും നൂലുകളിലെക്കെത്താൻ
അവർക്കു കഴിഞ്ഞില്ല

