Thursday, April 16, 2015

അമ്മയുടെ കഥ



ബംഗ്ലാദേശ്


മുട്ടയുടെ മഞ്ഞക്കരു പോലെയാണിപ്പോള്‍
അമ്മയുടെ കണ്ണുകള്‍
എപ്പോള്‍ വേണമെങ്കിലും പൊട്ടിയൊഴുകാവുന്നൊരു
വെള്ളത്തൊട്ടിപോലെ വയര്‍ വീര്‍ത്തുവീര്‍ത്തു വരുന്നു

ഒന്നുനില്‍ക്കാന്‍, ഇരിക്കാന്‍, വിരലൊന്നനക്കാന്‍ കഴിയാതെ
അവരവിടെ കിടക്കുന്നു
അവരുടെ ഈ അവസാന ദിവസങ്ങളില്‍
അവരെ കണ്ടാലമ്മയെപ്പോലെയേ ഇല്ല

എല്ലാ രാവും പകലും ബന്ധുക്കള്‍ വരുന്നു
വിശുദ്ധദിവസമായ വെള്ളിയാഴ്ച്ചതന്നെ
ലാ ഇലാഹി ഇല്ലല്ലാഹ്
അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല
എന്ന് ചൊല്ലി മരിക്കാന്‍ പാകത്തിനു
അമ്മയോടൊരുങ്ങിയിരിക്കാന്‍ പറയുന്നു

മുങ്കര്‍, നക്കിര്‍ എന്നീ മലക്കുകളെ
നിരാശപ്പെടുത്താതിരിക്കാന്‍ അവള്‍ക്ക്
മുന്നറിയിപ്പ് കൊടുക്കുന്നു

മുറിയും മുറ്റവും വൃത്തിയാണെന്ന്
അവരുറപ്പു വരുത്തുന്നു
അവസാനം മരണം വരുമ്പോള്‍
അത്തറും സുറുമയുമൊക്കെ
അടുത്തുണ്ടാവുമെന്ന് ഉറപ്പാക്കുന്നു

ഈ സുഖക്കേട് അവരുടേ ദേഹം മുഴുവന്‍ കാര്‍ന്നുതിന്നു
അത് അവരിലവശേഷിച്ചിരുന്ന ശക്തി പോലും ചോര്‍ത്തിയെടുത്തു
അത് അവരുടെ കണ്ണിനെ കുഴിയില്‍ നിന്നു പുറത്തേക്ക് തള്ളി
അത് അവരുടെ നാവ് ഉണക്കി
അത് അവരുടെ ചങ്കില്‍നിന്നു കാറ്റ് മുഴുവന്‍ ഊറ്റിയെടുത്തു

അവര്‍ ശ്വസിക്കാന്‍ പാടുപെടുമ്പോള്‍
നെറ്റിയും പുരികവും വേദനകൊണ്ട് ചുളിയുന്നു

ആ വീടുമുഴുവനും ആവശ്യപ്പെട്ടു –ഒച്ചയിട്ടു-
അവളുടെ ആദരവും ഭക്തിയും മുഴുവന്‍
പ്രവാചകനില്‍ അര്‍പ്പിക്കൂ
.
ആര്‍ക്കും ഒരു സംശയവുമില്ലായിരുന്നു അവര്‍
സ്വര്‍ഗ്ഗത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയായ
ജന്നത്തുള്‍ഫിര്‍ര്‍ദോസില്‍ തന്നെ പോവുമെന്ന കാര്യത്തില്‍

ആര്‍ക്കും സംശയമില്ലായിരുന്നു
അധികം താമസിയാതെ
സുന്ദരമായ ഒരു വൈകുന്നേരം, മുഹമ്മദിന്റെ കൈകോര്‍ത്തു പിടിച്ച്
പറുദീസയിലൂടെ നടക്കന്മെന്ന്

ആര്‍ക്കും സംശയമില്ലായിരുന്നു
അവരിരുവരും
വീഞ്ഞും പുള്ളിക്കോഴിക്കറിയുമൊക്കെയായി
ഒരു മുത്താഴം ഉണ്ണുമെന്ന്

അവര്‍ അവരുടെ ജീവിതാഭിലാഷം സ്വപ്നം കണ്ടു
പറുദീസയിലൂടെ മുഹമ്മദിനൊപ്പം നടക്കുക

പക്ഷെ ഇപ്പോള്‍ ,
ഭൂമിയോട് വിടപറയാന്‍ തുടങ്ങുന്ന ഈ സമയത്ത്
എന്തൊരത്ഭുതം!
അവര്‍ ശങ്കിക്കുന്നു

പുറത്തിറങ്ങി, ആ ഉദ്യാനത്തില്‍ കയറുന്നതിനു പകരം
എനിക്കായി ബിരിയാണിയുണ്ടാക്കണമെന്ന് പറയുന്നു
മീങ്കറിവയ്ക്കണമെന്നും ഒരു അയലയെ മുഴുവനോടെ വറുക്കണമെന്നും പറയുന്നു
മധുരക്കിഴങ്ങിന്റെ എരിവുള്ള ഒരു ചാറുകറിയുണ്ടാക്കണം എന്നു പറയുന്നു

പറമ്പിലെ തെക്കേമൂലയ്ക്കു നില്‍ക്കുന്ന
തെങ്ങില്‍ നിന്ന് ഒരു കരിക്കിട്ടു തരണമെന്ന്
ഒരു പട്ടുവിശറികൊണ്ടെന്നെ വീശണമെന്ന്
എന്റെ നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന
മുടിച്ചുരുളുകളെ വകഞ്ഞുമാറ്റണമെന്ന്

എന്റെ കിടക്കയില്‍ പുതിയ വിരി വിരിക്കണമെന്നും
എനിക്കായൊരു ഉടുപ്പ് തുന്നി അതില്‍ ചിത്രപ്പണി ചെയ്യണമെന്നും

അതെ അമ്മയ്ക്ക്, മുറ്റത്തൂടേ ചെരിപ്പില്ലാതെ നടന്ന്
ഒരു പേരത്തൈയ്യിനു മുളംകാല്‍ കൊണ്ടൊരു താങ്ങ് കൊടുക്കണമെന്ന്

പിച്ചകം വിരിഞ്ഞ ആ തോട്ടത്തിലിരുന്നു പാടണമെന്ന്
“ഇതിനുമുന്‍പിങ്ങനെയൊരു അമ്പിളിയുദിച്ചിട്ടില്ല
ഇല്ലില്ലിതിനുമുന്‍പിങ്ങനെയൊരു രാവുണ്ടായിട്ടില്ല “
എന്റെ അമ്മ ജീവിക്കാന്‍ വല്ലാതെ കൊതിക്കുന്നു

2

എനിക്കറിയാം
പുനര്‍ജന്മം, സ്വര്‍ഗ്ഗം,
അന്ത്യവിധിദിവസം,
കോഴിയിറച്ചി, വീഞ്ഞ്, തുടുത്തമാലാഖമാര്‍
ഇതെല്ലാം ഉത്തമവിശ്വാസികളാല്‍
സൃഷ്ടിക്കപ്പെട്ട കെണികളാണെന്ന്

എന്തൊക്കെയായാലും
അവര്‍ ഒരു ഉദ്യാനത്തിലും
ആരുടെയുമൊപ്പം
ഉലാത്താന്‍ പോകുന്നില്ല

കൗശലക്കാരായ കുറുക്കന്മാരാണ്
പകരം അവളുടെ കുഴിമാടത്തിലെത്തുക
അവര്‍ അവളുടെ ഇറച്ചി തിന്നും
അവളുടെ വെളുത്തഎല്ലുകള്‍
കാറ്റ് പരത്തിയിടും

അതുമാത്രമല്ല, പുല്‍സിരത്ത് എന്ന് പേരുള്ള
തരണം ചെയ്യാന്‍ പ്രയാസമുള്ള
പാലം കടന്ന് എന്റെ അമ്മ
ഏഴാകാശങ്ങള്‍ക്കപ്പുറത്തുള്ള
കെട്ടിച്ചമച്ച പ്രൌഢമായ
ഒരു സ്വര്‍ഗ്ഗത്തിലെത്തുമെന്ന്
ഞാന്‍ വിശ്വസിക്കാനും പോകുന്നില്ല

ഇനി ഒരു പക്ഷെ അവര്‍ ആ പാലം
എളുപ്പത്തില്‍ മുറിച്ചുകടന്നു എന്നിരിക്കട്ടെ
അതിസുന്ദരനായ പ്രവാചകന്‍ മുഹമ്മദ്
വന്നവളെ പുണരും

ആ വിരിഞ്ഞമാറില്‍ അവളുടെ ആര്‍ദ്രത അദ്ദേഹമറിയും

അവള്‍ നീരുറവയില്‍ കുളിക്കാനാഗ്രഹിക്കും
നൃത്തം ചെയ്യാനും ആഹ്ലാദത്താല്‍ തുള്ളിച്ചാടാനും കൊതിക്കും
ഇതുവരെ ചെയ്യാത്തതെല്ലാം
അവള്‍ക്കെല്ലാം ചെയ്യാനാവും

കോഴിക്കറി ഒരു സ്വര്‍ണ്ണത്തളികയില്‍ നിരത്തും
എന്റെ അമ്മ മനസ്സു നിറയും വരെ കഴിക്കും
അള്ളാ തന്നെ ആ തോട്ടത്തിലേയ്ക്ക് നടന്നു വന്ന്
അവളെ കാണും
സ്നേഹത്തോടെ ഉമ്മ വയ്ക്കും

അവളൊരു തൂവല്‍ കിടക്കയിലുറങ്ങും
എഴുന്നൂറു കന്യകമാരായ ഹൂറികള്‍
അവളെ വീശും

യുവമാലാഖയായ ഗെല്‍‌ബാന്‍ വെള്ളിക്കൂജയില്‍
തണുത്തവെള്ളം കൊടുക്കും

അവള്‍ ചിരിക്കും
സന്തോഷത്തിന്റെ ആധിക്യത്തില്‍
അവളുടേ ദേഹമാകെ കുലുങ്ങും
ഭൂമിയിലെ ദുരിതം നിറഞ്ഞ ജീവിതം
അവള്‍ മറക്കും

അവിശ്വാസീ,
എവിടെയൊ ഒരു
സ്വര്‍ഗ്ഗമുണ്ടെന്ന്
മെനെഞ്ഞെടുക്കുന്നത്
എത്ര സുഖമുള്ള കാര്യമാണ്!

വൈകുന്നേരം 4 മണി 2 മിനിട്ട്

 അമേരിക്ക
 കവിത  ഒരു മിനിട്ടിനെയും
അതിൽ മൂന്നു സ്ത്രീകളുടെ ജീവിതത്തെയും കുറിച്ചാവണമെന്നുണ്ട്

എഴുതുന്നു

അപ്പോൾ
മുകളിലൊരിടത്ത് ഒരുവൾ
ഭർത്താവിനാൽ കൊല്ലപ്പെടുന്നു

 കവിത ഇപ്പോൾ ഒരു മിനിട്ടിനെയും
അതിൽ നാല് സ്ത്രീകളുടേ ജീവിതത്തെയും  കുറിച്ചാണ്

 ഹയ്ത്തിയിലെ അമ്മ
അവൾ പട്ടണത്തിൽ കൂടെ
മകന്റെ തല
തുടകളിൽ തട്ടിച്ച്
തൂക്കി നടന്ന്
കേണുവിളിക്കുന്നു
സങ്കരഭാഷക്കാരെ   വന്നു കാണൂ
നോക്കൂ
അവരെന്റെ മാംസത്തോടെന്താണ് ചെയ്തിരിക്കുന്നതെന്ന്
അവൾക്ക് ബാക്കി കിട്ടിയ അവന്റെ തല
അതിലെ മുടിനാരുകളിൽ കൂട്ടിപ്പിടിക്കുന്നു

 ടുണീഷ്യയിൽ  അവൾ
കൂലി കാലുറകൾക്കുള്ളിൽ തിരികുന്നു
തലയിൽ നിന്ന് യൂറോപ്യൻ ശുക്ലം കഴുകുന്നു
ഹൃദയം ദൈവത്തിനും 
ഈ മാസത്തെ വാടക അമ്മയ്ക്കും നീട്ടുന്നു
ബെർബറെ ആലപിക്കുന്നു
ആ സ്വർണ്ണമുടിക്കാരൻ എന്നോട്
കനിവ് കാണിച്ചു
എന്റെ മാംസം കീറിപ്പൊളിച്ച് പാഞ്ഞു
എനിക്കിപ്പോ കഴിക്കാൻ ഭക്ഷണമുണ്ട്

 ബ്രൂക്ലിൻ പ്രണയിനി ഇടറുന്നു
പാതകൾ പതുത്ത ചെരുപ്പുകൾക്കടിയിൽ പിഞ്ചുന്നു
അവൾ ഹൃദയം എടുത്ത്
  തുടകൾക്കടുത്തേക്ക് കൊണ്ടുവന്നിടിക്കുന്നു
ചേരിനിവാസികളെ നോക്കൂ
എന്റെ മാംസം, വിശ്വാസം , മനുഷ്യത്വം  കൊണ്ട്
എന്താണ് ചെയ്തതെന്നു നോക്കൂ
എന്നോടാരെങ്കിലും എന്തെങ്കിലും നല്ലതു പറയൂ


Monday, April 13, 2015

കത്തിക്കരിഞ്ഞ വീട്ടിൽ രാവിലെ

കാനഡ
കത്തിക്കരിഞ്ഞ വീട്ടിൽ ഞൻ പ്രാതൽ കഴിക്കുന്നു.
നിങ്ങൾ മനസ്സിലാക്കണം: ഇവിടെ ഒരു വീടില്ല, പ്രാതലില്ല ,
എന്നിട്ടുമിവിടെ ഞാനുണ്ട്

ഉരുകിപ്പോയ കരണ്ടി
ഉരുകിയ കോപ്പയിൽ ഉരസുന്നു
ആരുമില്ല ചുറ്റും
അവരെല്ലാം എവിടേപ്പോയി, ചേട്ടനും ചേച്ചിയും
അമ്മയും അച്ഛനും? ചിലപ്പോൾ തീരത്തുപോയതാവും
അവരുടെ ഉടുപ്പെല്ലാം ഇപ്പോളും കൊളുത്തുകളിൽ തൂങ്ങുന്നുണ്ട്
അവരുടെ കിണ്ണങ്ങളെല്ലാം
കരിപിടിച്ച ചായച്ചരുവം ഉരയുന്ന
മരയടുപ്പിനോട് തൊട്ടുള്ള
കൊട്ടത്തളത്തിന്റെ അരികിൽ കുന്നുകൂടികിടക്കണ്ട്
എല്ലാ വിശദാംശങ്ങളും സ്പഷ്ടമാണ്
തകര ലോട്ടയും ഓളംവെട്ടുന്ന കണ്ണാടിയും
പകൽ തെളിഞ്ഞതും പാട്ടൊഴിഞ്ഞതുമാണ്
തടാകം നീലച്ചും , കാട് ജാഗ്രതപ്പെട്ടും
കിഴക്കേതീരത്ത് ഒരു മേഘച്ചിറ
കറുത്ത അപ്പം കണക്കെ നിശ്ശബ്ദമായി പൊന്തുന്നു
എണ്ണത്തുണിയിലെ ചുഴികൾ എനിക്ക് കാണാം
ചില്ലിലെ വിള്ളലുകൾ എനിക്ക് കാണാം,
അതിൽ സൂര്യവെളിച്ചമടിക്കുമ്പോളുള്ള മിന്നലും
എനിക്കെന്റെ തന്നെ കാലും കയ്യും കണ്ടുകൂടാ
അല്ലെങ്കിൽ അറിയില്ല ഇതൊരു കെണിയാണോ വരമാണോ എന്ന്
എന്നെ ഇവിടെ തിരികെ കാണൽ
ഇവിടെയീവീട്ടിലെ എല്ലാം മുന്നേ തീർന്നുപോയതാണ്
ചായച്ചരുവവും കണ്ണാടിയും ,സ്പൂണും കോപ്പയും
എന്റെ സ്വന്തം ശരീരമുൾപ്പടെ
അന്നുണ്ടായ എന്റെ ശരീരമുൾപ്പടെ
ഇന്ന്, ഞാനീ രാവിലെ ഒറ്റക്ക് സന്തോഷിച്ച് മേശയ്ക്കടുത്തിരിക്കുന്ന
എന്റെ ശരീരമുൾപ്പടെ
കരിഞ്ഞ നിലത്ത് ഉടുപ്പൊന്നുമില്ലാത്ത കുട്ടിയുടെ കാൽപ്പാടുകൾ
(എനിക്ക് ഒരുവിധം കാണാൻ കഴിയും)
എന്റെ എരിയുന്ന ഉടുപ്പിൽ,
-നനുത്ത പച്ച നിക്കർ
മുഷിഞ്ഞ മഞ്ഞ ടീഷർട്ട്-
എന്റെ നിലവിലില്ലാത്ത
ജ്വലിച്ച് തിളങ്ങുന്ന
മാംസവും പിടിച്ചുകൊണ്ട്



Sunday, April 12, 2015

ഒരു പുതുകവിയോട്



 പലസ്തീന്‍
വിശ്വസിക്കരുത് ഞങ്ങളുടെ രൂപരേഖകളെ, അവയ മറന്നേക്കൂ
എന്നിട്ട് സ്വന്തം വാക്കുകള്‍കൊണ്ട് തുടങ്ങൂ
നീയാണാദ്യമായി കവിതയെഴുതുന്നവന്‍ എന്നോ
അവസാനത്തെ കവിയെന്നൊ ഉള്ളമട്ടില്‍


നീ ഞങ്ങളെഴുതിയതു വായിക്കുന്നെങ്കില്‍
ഞങ്ങളുടേയിടത്തിന്റെ വലിച്ചു നീട്ടലാവരുത് അത്
പകരംയാതനയുടെ പുസ്തകത്തിലെ
ഞങ്ങളുടെ തെറ്റുകള്‍ തിരുത്താനാവണം

ആരോടും ചോദിക്കരുത്: ആരാണ് ഞാന്‍?
നിനക്കറിയാം നിന്റെ അമ്മയാരെന്ന്
അതേപോലെ നിന്റെ അച്ഛനെയും , നീ നിന്റേതാവുക

സത്യം വെണ്മയാണ്,
കാക്കക്കറുപ്പിന്‍ മഷികൊണ്ട് അതിന്മേലെഴുതുക
സത്യം ഇരുളാണ്,
ഒരു മരീചികയുടെ വെളിച്ചം കൊണ്ട് അതിന്മേലെഴുതുക

നിനക്കൊരു വേട്ടപ്പക്ഷിയുമായി കൊരുക്കണമെങ്കില്‍
അതിനൊപ്പം ഉയരത്തില്‍പ്പറക്കുക

നീയൊരു പെണ്ണിനെ പ്രേമിക്കുന്നെങ്കില്‍
അവളാവരുത്,
സ്വന്തം അന്ത്യം കൊതിക്കുന്നവനാവുക .

നമ്മള്‍ വിചാരിക്കുന്നിടത്തോളമൊന്നും ജീവനില്ല ജീവിതത്തിന്
പക്ഷെ നമ്മളതൊന്നും ഏറേയോര്‍ക്കാതെ
വികാരങ്ങളുടെ പുഷ്ടിയെ മുറിപ്പെടുത്തന്നു.

നീയൊരു പനിനീര്‍പ്പൂവിനെ ധ്യാനിക്കുന്നെങ്കില്‍
ഒരു കൊടുംകാറ്റിലും നീ ഉലയുകയില്ല

നീ എന്നെപോലൊത്തന്നെ പക്ഷെ,
എന്റെ ആഴങ്ങള്‍ തെളിഞ്ഞത്.
നിനക്ക് വഴികളുണ്ട് അവയുടേ രഹസ്യങ്ങളാവട്ടെ ഒടുങ്ങുന്നില്ല
അവ ഉയര്‍ന്നും താഴ്ന്നും, ഉയര്‍ന്നും താഴ്ന്നും

യൌവ്വനത്തിന്റെ അന്ത്യത്തെ നീ
വാസനയുടെ അല്ലെങ്കില്‍ പ്രജ്ഞയുടേ
പക്വത എന്നുവിളിക്കണം, സംശയിക്കണ്ട
അത് പ്രജ്ഞതന്നെ ഒരു തണുത്ത ഭാവരഹിതഗീതത്തിന്റെ പ്രജ്ഞ

മരത്തെയണിഞ്ഞുനില്‍ക്കുന്ന ഒറ്റപക്ഷിക്കു തുല്ല്യമാവില്ല
കൈക്കുള്ളിലെ ഒരായിരം പക്ഷികള്‍

കെടുതിക്കാലത്തെ ഒരു കവിത
ഒരു സെമിത്തേരിയിലെ സുന്ദരിപ്പൂക്കളാണ്
അതുകൊണ്ടുതന്നെ നീ നീയായിരിക്കുക ,
മാറ്റൊലിയുടെ അതിരുകള്‍ക്കപ്പുറത്ത് നീയല്ലാത്തൊരുവനാകുക

അത്യുല്‍സാഹത്തിനു നീട്ടിക്കിട്ടിയ പരിധിയോടേ ഒരു
കാലഹരണത്തീയതിയുണ്ട്
അതുകൊണ്ട് നിന്റെ ഹൃദയത്തിനായി ആവേശം നിറയ്ക്കൂ
നീ നിന്റെ വഴിയിലെത്തിപ്പെടും മുന്‍പേ അതിനെ പിന്തുടരൂ

പ്രിയപ്പെട്ടവളോട് ഒരിക്കലും പറയരുത്
നീ ഞാനാണ് ഞാന്‍ നീയാണൊന്നെക്കെ
അതിന്റെ നേരേ എതിരേ പറയാവൂ:
നാം അഭയാര്‍ത്ഥിയായ ഒരു കനത്തമേഘത്തിന്റെ
അതിഥികളാണെന്ന്.

നിനക്കാവും വിധമെല്ലാം വഴിമാറിപ്പോവൂ,
നിയമങ്ങളില്‍ നിന്നെല്ലാം വഴിമാറിപ്പോവൂ

രണ്ട് നക്ഷത്രങ്ങളേ ഒറ്റപ്പേച്ചില്‍ ചേര്‍ത്തു വയ്ക്കരുത്
എന്നാല്‍ ഉന്മത്തഹര്‍ഷത്തെ തികയ്ക്കുന്നതിനായി
ഓരംതള്ളിയ പാഠത്തെ അനിവാര്യമായതിന്നടുത്തു നിര്‍ത്തൂ

ഞങ്ങളുടെ നിര്‍ദ്ദേശങ്ങളുടേ കൃത്യതയില്‍ വിശ്വസിക്കരുത്
ഉല്ലാസവണ്ടികളുടെ ഉരുള്‍പ്പാടുകളില്‍ മാത്രം വിശ്വസിക്കൂ

ഗുണപാഠം അതിന്റെ കവിയുടെ നെഞ്ചിലെ വെടിയുണ്ടയാണ്
ഒരു നശിച്ച നിപുണത

നീ രോഷം കൊള്ളുമ്പോള്‍
ഒരു കാളക്കൂറ്റനെപ്പോലെ കരുത്തനാവൂ
നീ പ്രണയിക്കുമ്പോള്‍
ഒരു ബദാം പൂങ്കുലയെപ്പോലെ വിവശനാവൂ
അടച്ചുപൂട്ടിയ അറയ്ക്കുള്ളിലിരുന്നു
രാത്രിഗീതം പാടുമ്പോള്‍
ഒന്നുമല്ലാതായ്ത്തീരു , ഒന്നുമല്ലാതെ

ഒരു പുരാതനകവിയുടെ രാത്രികണക്കെ ഇപ്പാത നീണ്ടതാണ്:
കുന്നുകളും സമതലങ്ങളും, നദികളും താഴ്‌വാരങ്ങളും.
നിന്റെ സ്വപ്നങ്ങളുടെ അളവിനു ചേര്‍ന്നു നടക്കൂ
ചിലപ്പോള്‍ ഒരു ലില്ലിപ്പൂവോ കഴുമരമോ നിന്നെ പിന്തുടര്‍ന്നേക്കാം

നിന്നില്‍ ചുമത്തിയ വേലകളല്ല നിന്നെപ്പറ്റിയുള്ള എന്റെ വേവലാതി
കുഞ്ഞുങ്ങളുടെ കുഴിമാടത്തിനുമേലെ നൃത്തം ചെയ്യുന്നവരിലും
ഗായകരുടേ നാഭിയിലെ ഒളികാമറകളിലും പെടാവുന്ന
നിന്നെയോര്‍ത്താണെന്റെ ആകുലത

നീ എന്നെ നിരാശപ്പെടുത്തില്ല,
മറ്റുള്ളവരില്‍ നിന്നും എന്നില്‍നിന്നും നീ അകന്നു പോയാലും .
എന്നെ ഓര്‍മ്മപ്പെടുത്താത്തതെന്തൊ അതാണതിസുന്ദരം.


ഇതാ ഇപ്പോള്‍ മുതല്‍, അവഗണിക്കപ്പെട്ട ഭാവിയാണ്
നിന്റെ ഒരേയൊരു രക്ഷകര്‍ത്താവ്

അഴലില്‍പ്പെട്ട് ഒരു മെഴുതിരിയുടെ കണ്ണീര്‍പോലെ
നീ ഉരുകിയൊലിക്കുമ്പോള്‍
നിന്റെ ഉള്‍വെളിച്ചത്തില്‍ നിന്നെ കാണുന്നവരേയൊ
പിന്തുടരുന്നവരേയോ ഓര്‍ക്കരുത് .
മറിച്ച് ഒന്നു സ്വയമാലോചിക്കൂ:
ഇതെല്ലാമാണോ എന്റേതായുള്ളത്?

കവിത എന്നും അപൂര്‍ണ്ണമാണ്,
പൂമ്പാറ്റകളാണാവ മുഴുമിക്കുക.

പ്രണയത്തില്‍ ഉപദേശമൊന്നുമില്ല . അതൊരു അനുഭവമാണ്.
കവിതയില്‍ ഉപദേശമൊന്നുമില്ല. അതൊരു പാടവമാണ്.


ഒടുക്കമെങ്കിലും ഒട്ടും മോശമല്ലാത്ത ഒരു സലാം

Friday, April 10, 2015

ആണുങ്ങള്‍


അമേരിക്ക 
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍
മറയ്ക്കു പിറകിലിരുന്നു
വഴീക്കൂടെ അങ്ങോട്ടുമിങ്ങോട്ടും പോവുന്ന
ആണുങ്ങളെ നോക്കുമായിരുന്നു
ഉഴപ്പന്മാരെ, വയസ്സന്മാരെ.

കടുകുപോലെ പൊട്ടിത്തെറിപ്പുള്ള
ചെറുപ്പക്കാരെ നോക്കൂ.
ആണുങ്ങള്‍ എപ്പോളും
എങ്ങോട്ടെങ്കിലും പോയ്ക്കൊണ്ടിരിക്കും

അവര്‍ക്കറിയാം ഞാനവിടെയുണ്ടെന്ന്
പതിനഞ്ചുവയസ്സില്‍ ,അവര്‍ക്കായി വിശന്നുകൊണ്ട്

എന്റെ ജനാലയ്ക്കു കീഴെ അവരൊന്നു നില്‍ക്കും
ഒരു ചെറുപ്പക്കാരിയുടെ മുലകള്‍ കണക്കെ
അവരുടെ തോളുകള്‍ ഉരുണ്ടിരിക്കും

കുപ്പായവള്ളികള്‍
ഊര്‍ന്നടിക്കുന്ന പിന്‍‌ഭാഗം,
ആണുങ്ങള്‍.

ഒരു ദിവസം അവര്‍ നിങ്ങളെ കൈവെള്ളയിലെടുക്കും
പതുക്കെ, നീയാണ് ലോകത്തെ അവസാന പച്ചമുട്ട എന്നപോലെ
പിന്നെ അവര്‍ അമര്‍ത്തും, പതുക്കെത്തന്നെ,
ആദ്യത്തെ ആ ഞെരിക്കല്‍ കൊള്ളാം
പെട്ടെന്നൊരു കെട്ടിപ്പിടുത്തം.


എതിര്‍പ്പില്ലായ്മയുടെ മയത്തിലേയ്ക്ക് കുറച്ചുകൂടെ.
വേദന തുടങ്ങുകയായി.
പേടിക്കുചുറ്റുമായി
ഒരു വേദനച്ചിരി വഴുതിനടക്കും.
കാറ്റ് കടക്കാതാവുമ്പോള്‍
നിന്റെ മനസ്സ് തലപൊക്കും, ഉഗ്രമായി പൊട്ടിത്തെറിക്കും,
ചുരുക്കത്തില്‍
ഒരു തീപ്പെട്ടിക്കൊള്ളിയുടെ മുന പോലെ, ചിതറി

നിങ്ങളുടെ നീരാണ് അവരുടെ കാലിന്നടിയിലൂടൊഴുകുന്നത്
അവരുടെ ചെരുപ്പുകളില്‍ കറപിടിപ്പിക്കുന്നത്
ലോകം തന്നെത്താനെ ശരിയായി തുടങ്ങുമ്പോള്‍
നാവില്‍ രുചി തിരിച്ചുകിട്ടുമ്പോള്‍
നിന്റെ ദേഹം വാതില്‍ കൊട്ടിയടയ്ക്കും,എന്നത്തേയ്ക്കുമായി
ഒറ്റത്താക്കോലും കാണില്ല

അപ്പോള്‍ ജനാല മനസ്സിലേയ്ക്ക് തള്ളിത്തുറക്കും
അവിടെ ആ വിരികളുടെ തൊട്ടുപുറകില്‍ ആണുങ്ങള്‍ നടക്കും
എന്തൊക്കെയോ അറിഞ്ഞു കൊണ്ട്
എവിടേയ്ക്കോ പോയിക്കൊണ്ട്
പക്ഷെ ഇത്തവണ,
ഞാന്‍ വെറുതെ നിന്നു കാണും,

ചിലപ്പോള്‍

Wednesday, April 8, 2015

ആരുടേയും പ്രിയപ്പെട്ടവളാകരുത്


അമേരിക്ക
ആരുടേയും പ്രിയപ്പെട്ടവളാകരുത്
ഒരു ഭ്രഷ്ടയാവൂ
എന്നിട്ട്, കല്ലേറിൽ നിന്നൊളിക്കാൻ
ചൂട്പിടിക്കാൻ
നിന്റെ ജീവിതവൈരുദ്ധ്യങ്ങളെ
ഒരു പുതുപ്പുപോലെ പൊതിഞ്ഞ്പിടിക്കൂ
ഭ്രാന്തിനു കീഴ്പ്പെട്ട്
ആഹ്ളാാദിച്ച് മദിക്കുന്ന
മനുഷ്യരെ നോക്കൂ
അവർ നിന്നെ കടക്കണ്ണിലൂടേ നോക്കട്ടെ
നീയവർക്കും കടക്കണ്ണിലൂടെ മറുപടി നൽകുക
ഒരു ഭ്രഷ്ടയാവൂ
ഒറ്റയ്ക്ക് നടക്കാനിഷ്ടപ്പെടൂ
(രോഷം കൊള്ളൂ)
അല്ലെങ്കിൽ
ആറ്റിങ്കരയിൽ പോയി
ആ എടുത്തുചാട്ടക്കാരായ മനുഷ്യരുടെ ഒപ്പം
വരി നിൽക്കൂ
മുറിപ്പെട്ട ധീരമായ വാക്കുകൾ പറഞ്ഞതിനു
ആയിരങ്ങൾ പാഴ്മരണം വരിച്ച
ആ തീരത്ത് സന്തോഷക്കൂട്ടം കൂടൂ
പക്ഷെ ആരുടേയും പ്രിയപ്പെട്ടവളാകരുത്
ഒരു ഭ്രഷ്ടയാവൂ
നിന്റെ ചുറ്റിലെ മരിച്ചവരുടെ ഇടയ്ക്
ജീവിക്കാൻ യോഗ്യയാവൂ.

Saturday, April 4, 2015

ഊമച്ചെറുക്കൻ

  
                                                            
ഗാര്‍സ്യ ലോർക്ക
 സ്പെയിൻ    

                                                                                                




കുഞ്ഞിച്ചെറുക്കനവന്റെ ഒച്ച തേടി
(ചീവീട്‌ രാജാവിൻ കയ്യിലുണ്ടത്‌)
ഒരു തുള്ളിവെള്ളത്തിൽ
കുഞ്ഞിച്ചെറുക്കൻ തന്റെ ഒച്ച തേടി

മിണ്ടിപ്പറയാനൊന്നും എനിക്കതു വേണ്ട
അതു ചുറ്റി ഞാനൊരുമോതിരംതീർക്കും
ചെറുവിരലിൽ കുഞ്ഞനതിട്ടുനടക്കട്ടെ
ഒരു തുള്ളിവെള്ളത്തിൽ
കുഞ്ഞിച്ചെറുക്കൻ തന്റെ ഒച്ച തേടി
(കൂട്ടിലിട്ട ഒച്ച അങ്ങു ദൂരെ
ചീവീടിൻ ഉടുപ്പണിഞ്ഞു)