ഐവറി കോസ്റ്റ്
ഇവിടേയും ഞാൻ
പൂപ്പൽ പൊതിഞ്ഞിരുന്ന വാക്കുകളെ
ഉറവിടത്തില്‍നിന്നേ കുടിച്ചു
സമയത്തിന്റെ വാതിലിൽ കൊത്തിവച്ച,
എല്ലാ സങ്കടങ്ങളും ചോര്‍ന്നൊഴുകുന്ന ചുമരുകള്‍പോലെ
നമുക്ക് ഓർമ്മയും
വരാനുള്ള ദിനങ്ങളുടെ ഉയർന്നവഴികളും തന്ന
ഉയിരുറവയെ ഞാൻ കുടിച്ചു
എനിക്കെണ്ണാനായില്ല ഞാൻ എത്ര കവിൾ അമൃത് കുടിച്ചെന്ന്
എന്റെ കാലടികളെ എന്നും പിന്തുടർന്ന ആ കവിത അതിജീവിക്കാനായി.
നാളെ ഞാൻ തിരിച്ചുവരും,
നീ വീണ്ടും എന്നേയും നിന്നേയും കുറിച്ച്
എന്നോട് സംസാരിക്കുന്നതു കേൾക്കുവാൻ
ഇവിടെയും ചരിത്രം മയങ്ങുന്ന വിരിപ്പുകൾ
വെളുത്തതും ഒഴിഞ്ഞതുമാണ്
സമയത്തിന്റെ പുതപ്പുകള്‍മാത്രം പച്ച,
ലോകത്തിന്റെ അവസാനത്തെ വാക്കുപോലെ.
കുഴഞ്ഞുമറിയലിന്റെ പടിവാതിലിൽ
രാവും പകലും കാറ്റ് ഓരിയിടുമ്പോള്‍
ഞാൻ എന്നെത്തന്നെ പൊതിയും
നമ്മളെ അനന്തമായി വേർതിരിക്കുന്ന
കടലിന്നുമപ്പുറം നീളുന്ന നിന്റെ നോട്ടത്തിന്റെ വാക്കുകളില്‍.

No comments:
Post a Comment