Thursday, September 10, 2015

കടൽ മണം



ക്രൊയേഷ്യ
ഞാനതനുഭവിക്കുന്നു,കടലിന്റെ മണം
ഇലപൊഴിയും കാലത്തെ തെങ്കാറ്റിൽ വരുന്ന
മനംമയക്കുന്ന സുഗന്ധപ്പുല്ലിന്റെ മണം
എന്റെ പാദത്തിന്നടിയിൽ മണൽ
എന്റെ കണ്ണുകൾ അതിന്റെ സ്വർണ്ണപ്രതിഫലനത്തിൽ ചിമ്മുന്നു
ഞാൻ നൂറാണ്ടിന്റെ മഴകൾ കഴുകിത്തുടച്ച
കൽ‌പ്പാളികൊണ്ടുതീർത്ത വെണ്മേൽക്കൂരകൾക്കു മുകളിലൂടെ നോക്കുന്നു,
തഴച്ചുനിൽക്കുന്ന പൈന്മരങ്ങളുടെ ഉയർന്ന തുമ്പു കാണാൻ.
പിന്നെ, തൊട്ടടുത്തുള്ള മരത്തിനപ്പുറം
ഞാൻ മാതളങ്ങൾ നിറച്ച നിന്റെ കൈയുകൾ കണ്ടു
പൂന്തോട്ടത്തിൽ, ഒരു വലിയ, കളിമൺ പാത്രം
മുന്തിരിയിലകളുടെ ചുരുളലങ്കാരത്തോടു കൂടി
ഒരു വെള്ള ഡാലിയയുടെ പട്ടുപൂങ്കുല, ഒരു കാമുകനെപ്പോലെ,
അതിന്റെ പൂക്കളെ അതിന്മേലെ ഞാത്തിയിട്ടിരിക്കുന്നു
മെഡിറ്റെറേനിയൻ സൂര്യാസ്തമയം
*
ഞാനുണർന്നു, അർദ്ധരാത്രിയിൽ
അവിടെങ്ങുമൊന്നുമില്ലായിരുന്നു,
എന്റെ കൺപീലിത്തുമ്പത്തു തൂങ്ങിക്കിടന്ന്
ഇറ്റുവീഴുന്ന സ്വപ്നങ്ങളല്ലാതെ
ഉപ്പുമണമെന്റെ നാവിലും ചുണ്ടിലും അറിഞ്ഞു
എന്നോടു കഥകൾ പറയുന്ന, എന്നോടു കവിത പറയുന്ന
നിന്റെ സാന്ത്വനസ്വരം കേൾക്കാൻ ഞാൻ കൊതിച്ചു
തിങ്കൾ തളരുന്നു
ഇരുട്ടും വെളിച്ചവും തമ്മിലുള്ള അവസാനസല്ലാപത്തിനു മുൻപേ
എന്റെ ആഗ്രഹത്തെ ഏകാന്തത വളയും മുൻപേ
എന്നില്‍ത്തന്നെ മാറ്റൊലിക്കൊള്ളുന്ന
വിദൂരമായ തിരകളുടെ തകർച്ച ഞാൻ കേട്ടു.

No comments:

Post a Comment